Monday 15 October 2007

ജി.എന്‍.രാമചന്ദ്രന്‍ ( 1922 ഒക്‌ടോ 8- 2001 ഏപ്രില്‍ 7)

ശരീരത്തില്‍ കാണുന്ന കൊളാജന്‍ -പ്രോട്ടീന്‍- ഘടന ട്രിപ്പിള്‍ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ ഡോ.ജി.എന്‍. രാമചന്ദ്രന്‍. ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആര്‍. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബര്‍ എട്ടിന്‌ കൊച്ചിയില്‍ ജനിച്ച ഇദ്ദേഹം വിശ്രുത ശാസ്‌ത്രാന്വേഷകനായിരുന്നു. ഭാര്യ രാജലക്ഷ്‌മി. ഗോപാലസമുദ്രം നാരായണയ്യര്‍ രാമചന്ദ്രന്‍ എന്ന്‌ മുഴുവന്‍ പേര്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭാരതം കണ്ട പ്രഗത്ഭ ശാസ്‌ത്രജ്ഞരിലൊരാള്‍. നോബല്‍ സമ്മാനിതനാകേണ്ടിയിരുന്ന കണ്ടുപിടുത്തങ്ങളുടെ ശില്‌പിയുടെ ഇഷ്‌ടവിഷയങ്ങള്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയായിരുന്നു. ഇവയുടെ അന്തര്‍ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ചു.

1939 ല്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്ന്‌ ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയേറ്റ്‌ പാസായശേഷം തിരുച്ചിറപ്പള്ളിയിലെ സെന്‍റ്‌ജോസഫ്‌ കോളേജില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നു. 1942 ല്‍ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ചേര്‍ന്നെങ്കിലും സര്‍ സി.വി.രാമന്റെ താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക്‌ തന്നെ തിരിഞ്ഞു. താമസിയാതെ സി.വി. രാമന്റെ പ്രിയശിഷ്യന്മാരില്‍ ഒരാളായി മാറാന്‍ രാമചന്ദ്രന്‌ കഴിഞ്ഞു. അവിടെ നടത്തിയ പഠനത്തിന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.എസ്‌.സി ബിരുദം നേടി. തുടര്‍ന്ന്‌ സി.വി.രാമന്റെ കീഴില്‍ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D.Sc) കരസ്ഥമാക്കി.


1947 മുതല്‍ 1949 വരെ ക്രേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ കാവന്‍ഡിഷ്‌ ലബോറട്ടറിയില്‍ തുടര്‍പഠനത്തിന്‌ സ്‌കോളര്‍ഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും രണ്ടാമത്തെ ഡോക്‌ടറേറ്റ്‌ കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. ക്രേംബ്രിഡ്‌ജില്‍ വച്ചു തന്നെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ലിനസ്‌ പോളിങ്ങുമായി സൗഹൃദത്തിലായത്‌ പിന്നീടുള്ള പഠനഗവേഷണങ്ങള്‍ക്ക്‌ സഹായകമായി. എക്‌സ്‌റേയുടെ പ്രതിഫലനം മൂലം ഖരപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന ഇലാസ്‌തികത മാറ്റത്തെ കുറിച്ചായിരുന്നു അന്നത്തെ പഠനം.


1952 ല്‍ മദ്രാസ്‌ സര്‍വകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യമൊക്കെ നല്‍കി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാന്‍ ക്ഷണിച്ചു. എന്നാല്‍ സി.വി.രാമന്‍ തനിക്ക്‌ ചേരാനാകില്ലെന്ന നിസഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എന്‍. രാമചന്ദ്രന്റെ പേര്‌ നിര്‍ദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോള്‍ രാമചന്ദ്രന്‍ ഇന്ത്യയിലെ തലയെടുപ്പുള്ള സര്‍വകലാശാലകളിലൊന്നിന്റെ വകുപ്പ്‌ മേധാവിയായി നിയമിക്കപ്പെട്ടു. അന്നത്തെ മദ്രാസ്‌ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ എ.ലക്‌ഷമണസ്വാമി മുതലിയാരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ ഗവേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ഊര്‍ജമേകി. ജി.എന്‍.രാമചന്ദ്രന്റെ ഗവേഷണവും ശിഷ്യസമ്പത്തും മികച്ച ജേര്‍ണലുകളില്‍ പ്രത്യക്ഷമായിക്കൊണ്ടിരുന്ന ശാസ്‌ത്രപ്രബന്ധങ്ങളും മദ്രാസ്‌ സര്‍വകലാശാലക്ക്‌ ലോകശ്രദ്ധനേടിക്കൊടുത്തു. രണ്ട്‌ അന്തര്‍ദേശീയ ശാസ്‌ത്ര സിമ്പോസിയങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ സംഘടിപ്പിക്കപ്പെട്ടു. നോബല്‍ സമ്മാനിതരായ ശാസ്‌ത്രജ്ഞന്മാരടക്കമുള്ള മഹാരഥന്മാരുടെ ഒരുനിര തന്നെ ഈ സിമ്പോസിയങ്ങളെയെല്ലാം ധന്യമാക്കി. ഈ സമ്മേളനങ്ങളിലൊന്നില്‍ ലിനസ്‌ പോളിങ്ങും പങ്കെടുത്തുവെന്നത്‌ എടുത്തുപറയേണ്ടതുണ്ട്‌.


1970 ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നും രാജിവച്ച്‌ താന്‍ വിദ്യാര്‍ത്ഥിയായും അധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്ക്‌ തന്നെ തിരിച്ചെത്തി. പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞനും സാങ്കേതികവിദഗ്‌ധനുമായ പ്രൊഫ.സതീഷ്‌ ധവാനായിരുന്നു അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍. അവിടെ തന്മാത്രാ ജീവഭൗതിക (Molecular Biophysics) ന്റെ പ്രൊഫസറും വകുപ്പ്‌ തലവനുമായി ജോലി ചെയ്‌തു. അതിനു ശേഷം 1978 മുതല്‍ 1981 വരെ മാത്തമാറ്റിക്കല്‍ ഫിലോസഫിയില്‍ അതേസ്ഥാപനത്തില്‍ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടര്‍ന്ന്‌ 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസര്‍) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം INSA ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ചെയറില്‍ പ്രൊഫസറായും ജോലി നോക്കി.ഔദ്യോഗിക ജീവിതക്കാലത്തു തന്നെ ശാസ്‌ത്രലോകത്തിന്‌ നിര്‍ണായകമായ കണ്ടുപിടുത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എന്‍. രാമചന്ദ്രന്‍ എന്ന പ്രതിഭയില്‍ നിന്നും ലഭിച്ചു.


പ്രോട്ടീന്‍ തന്മാത്രകളെ കുറിച്ച്‌ പഠനം നടത്തി കണ്ടുപിടിച്ച ഘടന തന്നെയാണ്‌ രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത്‌ ഉറപ്പിച്ചത്‌. കൊളാജെന കുറിച്ച്‌ ശാസ്‌ത്രജ്ഞനായ ഗോപിനാഥം കര്‍ത്തായുമായി നടത്തിയ ഗവേഷണ പഠനങ്ങള്‍ക്കൊടുവില്‍ 1954 ആഗസ്‌ത്‌ 7 ന്‌ നേച്ചര്‍ വാരികയില്‍ കോളാജന്റെ ട്രിപ്പിള്‍ ഹെലിക്‌സ്‌ (മുപ്പിരിയന്‍ ഗോവണി) ഘടന വിശദമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രോട്ടീനെ കുറിച്ചുള്ള തുടര്‍ പഠനങ്ങള്‍ക്ക്‌ ഇത്‌ നിര്‍ണായക വഴിത്തിരിവായി.ഗുരു സി.വി.രാമനെ പോലെ തന്നെ ജി.എന്‍. രാമചന്ദ്രനും തന്റെ എല്ലാ ഗവേഷണങ്ങളും ഭാരതത്തില്‍ തന്നെയായിരുന്നു നടത്തിയത്‌. ചിക്കാഗോ സര്‍വകലാശാലയിലടക്കം പല വിദേശ സര്‍വകലാശാലകളിലും പ്രഭാഷണങ്ങള്‍ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്‌ത്രനേട്ടങ്ങള്‍ അങ്ങനെ ലോകശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു. 1963 ല്‍ ശ്രീ.വി.ശശിശേഖരനുമായി ചേര്‍ന്ന്‌ ജേര്‍ണല്‍ ഓഫ്‌ മോളിക്കുലാര്‍ ബയോളജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ പോളിപെപ്‌റ്റൈഡ്‌ ശൃംഖലയുടെ ദ്വിമാന ചിത്രീകരണത്തിനുള്ള സങ്കേതം ജി.എന്‍.രാമചന്ദ്രന്‍ വിശദീകരിച്ചു. ഇന്ന്‌ ബയോ കെമസ്‌ട്രി, ബയോഫിസിക്‌സ്‌, മോളിക്കുലാര്‍ ബയോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്‌ രംഗത്ത വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും പ്രോട്ടിന്റെ തന്മാത്രാ മാതൃക ശരിയാണോ എന്നുറപ്പു വരുത്തുവാന്‍ 'രാമചന്ദ്രന്‍സ്‌ പ്ലോട്ട്‌' ഉപയോഗിക്കുന്നു.. 1971 ല്‍ ജി.എന്‍.രാമചന്ദ്രന്‍ ശ്രീ.എ.വി.ലക്ഷ്‌മിനാരായണയുമായി ചേര്‍ന്ന്‌ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്ന ത്രിമാനചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. കണ്‍വൊലൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തുന്ന ത്രിമാന ചിത്രീകരണം ടോമോഗ്രാഫിക്‌ രീതിക്ക്‌ വിത്തുപാകി. പിന്നീട്‌ വൈദ്യശാസ്‌ത്ര പരിശോധനയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ഉപയോഗിക്കുന്ന കാറ്റ്‌സ്‌കാന്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്‌ സഹായിച്ചു.1950 മുതല്‍ 1957 വരെ കറന്റ്‌ സയന്‍സ്‌ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.


ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എന്‍.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. നോബല്‍ സമ്മാനിതനാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നെങ്കിലും ഇ.സി.ജി. സുദര്‍ശന്റെ കാര്യത്തിലെന്നപോലെ നോബല്‍ സമ്മാനം വഴുതിമാറി. പ്രശസ്‌തമായ ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം, വാട്ടുമ്മാള്‍ സ്‌മാരക പുരസ്‌കാരം. 1977 ല്‍ റോയല്‍ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അവസാന കാലത്ത്‌ സ്‌ട്രോക്കും പാര്‍ക്കിന്‍സണ്‍സ്‌ രോഗവും ഈ ശാസ്‌ത്രാന്വേഷിയെ തളര്‍ത്തി. 2001 ഏപ്രില്‍ മാസം 7-ാം തീയതി ശാസ്‌ത്രലോകത്തിന്‌ ശ്രദ്ധേയമായ സംഭവനകള്‍ നല്‌കിയ ഈ ബഹുമുഖ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു. ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പിന്‍തലമുറയ്‌ക്ക്‌ മാര്‍ഗദീപവും ആവേശവുമായി നില്‌ക്കുക തന്നെചെയ്യും

1 comment:

വി.കെ. ആദര്‍ശ്‌ said...

നോബല്‍ സമ്മാനിതനാകേണ്ടിയിരുന്ന കണ്ടുപിടുത്തങ്ങളുടെ ശില്‌പിയുടെ ഇഷ്‌ടവിഷയങ്ങള്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയായിരുന്നു. ഇവയുടെ അന്തര്‍ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ചു.