Wednesday 17 October 2007

സി.വി രാമന്‍ ( 1888 നവംബര്‍ 7 - 1970 നവംബര്‍ 21)



ഭാരതീയ ശാസ്‌ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്‌ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്‌ത്രന്വേഷിയാണ്‌ ഏഷ്യയിലേക്ക്‌ ആദ്യമായി ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട്‌ വന്നത്‌. തദ്ദേശിയമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേര്‍ക്ക്‌ ഗവേഷണാചാര്യനായും പ്രവര്‍ത്തിച്ച സി.വി.രാമനാണ്‌ ആധുനിക ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക്‌ അടിസ്ഥാനമിട്ടതും.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന്‌ ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അക്കാദമിക പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചത്‌ രാമനില്‍ ബാല്യത്തിലെ ശാസ്‌ത്രാഭിരുചി വളരാന്‍ സഹായകമായി. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ ഗണിതശാസ്‌ത്രവും ഭൗതികശാസ്‌ത്രവും കൈകാര്യം ചെയ്‌തിരുന്ന അദ്ധ്യാപകനായിരുന്നു. രാമന്റെ അമ്മയുടെ അച്ഛന്‍ സപ്‌തര്‍ഷി ശാസ്‌ത്രകള്‍ സംസ്‌കൃത പണ്ഡിതനായിരുന്നു.സി.വി. രാമന്റെ കുടുംബത്തില്‍ മറ്റൊരാള്‍കൂടി നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്ന്‌ പറയുമ്പോള്‍ ചിത്രം വ്യക്തമാകും. അനന്തരവനായ എസ്‌. ചന്ദ്രശേഖറിന്‌ 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്നാണ്‌ സി. വി. രാമന്റെ മുഴുവന്‍ പേര്‌. രാമന്‍ ബാല്യത്തിലെ അസാധാരണ കഴിവുകള്‍ പ്രകടപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. പാഠപുസ്‌തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിനായി പുറമേ ലഭിക്കുന്ന പുസ്‌തകങ്ങളുമായി ബാല്യത്തില്‍ തന്നെ കൂട്ടുകൂടി. 1892-ല്‍ പിതാവിന്‌ വിശാഖപട്ടണത്തിലുള്ള കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ കുടുംബം അങ്ങോട്ടേക്ക്‌ താമസം മാറി. പതിനൊന്നാം വയസ്സില്‍ തന്നെ മെട്രിക്കുലേഷന്‍ പാസ്സായി പിതാവ്‌ പഠിപ്പിച്ചിരുന്ന എ.വി.എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ (ഇന്നത്തെ പ്ലസ്‌ടു) ചേര്‍ന്നു. തുടര്‍ന്ന്‌ ബിരുദ പഠനത്തിനായി മദ്രാസ്‌ സര്‍വ്വകലാശാലയുടെ കീഴിലുള്ള പ്രസ്‌ത കലാലയമായ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904-ല്‍ ബി. എ റാങ്കോടുകൂടി വിജയിക്കുമ്പോള്‍ വളരെ കുറഞ്ഞ പ്രായത്തില്‍ ബിരുദധാരിയാകുന്നുവെന്ന ബഹുമതിയും നേടി 1907-ല്‍ എം. എയും പ്രസിഡന്‍സി കോളേജില്‍ നിന്നു തന്നെ പ്രശസ്‌തമായ നിലയില്‍ പാസായി. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അന്താരാഷ്‌ട്രശാസ്‌ത്ര ജേണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി വിസ്‌മയം സൃഷ്‌ടിച്ചു. തുടര്‍പഠനത്തിനും ഗവേഷണ സൗകര്യത്തിനുമായി ഇംഗ്ലണ്ടിലേക്ക്‌ പോകാന്‍ പദ്ധതിയിട്ടെങ്കിലും ആരോഗ്യാവസ്ഥ അനുവദിച്ചില്ല. ഉടനെതന്നെ ജോലിക്കായിയുള്ള പരീക്ഷ എഴുതി.

1907-ല്‍ 18.5 വയസ്സുള്ളപ്പോള്‍ കല്‍ക്കട്ടയില്‍ അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ ജനറലായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കംകുറിച്ചു. ആ ഇടയ്‌ക്ക്‌ തന്നെ സംഗീത വിദഗ്‌ദയായിരുന്ന സുന്ദരാംബാളിനെ വിവാഹം കഴിച്ചു. ജോലികഴിഞ്ഞ്‌ വരുന്ന ഒരു ദിവസം വൈകുന്നേരം കല്‍ക്കട്ടയിലുള്ള ഇന്ത്യന്‍ അസോസ്സിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌ (ഐ.എ.സി.എസ്സ്‌) സന്ദര്‍ശിക്കുവാനിടയായത്‌ രാമനിലെ ശാസ്‌ത്രാന്വേഷിക്ക്‌ നവചൈതന്യം പകര്‍ന്നു. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഐ.എ.സി.എസ്സിലേ നിത്യസന്ദര്‍ശകനാകാന്‍ അധികം സമയം എടുത്തില്ല. ജോലിസമയത്തിന്‌ ശേഷം ഐ.എ.സി.എസ്സിലേ പരീക്ഷണശാലയില്‍ സി.വി.രാമന്‍ സ്വന്തം പരീക്ഷങ്ങളില്‍ മുഴുകി. ഈ സമയത്ത്‌ എഴുതി തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്‌ട്ര ശാസ്‌ത്ര ജേണലുകളില്‍ ഇടം കണ്ടെത്തി തുടങ്ങിയിരുന്നു. മൗലികമായ ശാസ്‌ത്രരചനകള്‍ പതുക്കെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.

1917-ല്‍ കണക്കെഴുത്തിന്റെ ലോകം വിട്ട്‌ കൊല്‍ക്കത്ത സര്‍വ്വകലാശാല ഭൗതികശാസ്‌ത്രാദ്ധ്യാപകന്റെ ജോലിയില്‍ പ്രവേശിച്ചു. ഇതോടൊപ്പം നേരത്തെ തുടങ്ങിവച്ച ഐ.എ.സി.എസ്സിലേ പരീക്ഷണനിരീക്ഷണങ്ങളും തുടര്‍ന്നു. 1921-ല്‍ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ നിര്‍ണായക സംഭാവമായി ഇവിടെ നിന്ന്‌ തിരികെയുള്ള കപ്പല്‍ യാത്രയിലാണ്‌ ശാസ്‌ത്രലോകത്തിന്‌ അമൂല്യമായോരു സംഭാവന ലഭിച്ചതും. മെഡിറ്ററേനിയന്‍ ഭാഗം കഴിഞ്ഞു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ കടലിന്റെ നീലവര്‍ണം രാമന്റെ ചിന്തയെ സജീവമാക്കി. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന്‌ ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട്‌ ഇതിന്റെ ശാസ്‌ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവര്‍ണം റേലിംഗ്‌ പ്രഭു അക്കാലത്ത്‌ പ്രസ്‌താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച്‌ ജലതന്മാത്രകള്‍ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമന്‍ സിദ്ധാന്തിച്ചു.

കടല്‍ വെള്ളത്തില്‍ ഹ്രസ്വതരംഗവര്‍ണങ്ങളായ വയലറ്റ്‌, ഇന്‍ഡിഗോ, നീല തുടങ്ങിയവയാണ്‌ ഏറ്റവും കൂടുതല്‍ വിസരണവിധേയമാകുന്നത്‌. ഇങ്ങനെയുള്ള നിറമാണ്‌ മൊത്തത്തില്‍ നീലനിറമായി തോന്നുന്നുതെന്ന്‌ രാമന്‍ വ്യക്തമാക്കി. രാമന്‍ തന്റെ ഗവേഷക വിദ്യാര്‍ത്ഥികളോടൊത്ത്‌ വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട്‌ നിരന്തര പരീക്ഷണം നടത്തി. നിലവര്‍ണം സുതാര്യമായ ബെന്‍സീന്‍ലായനിയിലൂടെ കടന്നു പോകുമ്പോള്‍ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകള്‍ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. 1928 ഫെബ്രുവരി 28 നാണ്‌ 'രാമന്‍ ഇഫക്‌ട്‌' എന്ന ശാസ്‌ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച്‌ മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്‌. കൃഷ്‌ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.

രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു.കണ്ടുപിടിച്ചതിന്‌ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സി.വി. രാമനെതേടി ശാസ്‌ത്രലോകത്തെ അമൂല്യ ബഹുമതിയായ നോബല്‍ പുരസ്‌കാരമെത്തി. ചില വര്‍ഷങ്ങളില്‍ നോബല്‍ പുരസ്‌കാരം പങ്കിട്ടാണ്‌ കൊടുക്കുന്നത്‌. എന്നാല്‍ 1930 -ല്‍ ഭൗതികശാസ്‌ത്ര നോബല്‍ പുരസ്‌കാരം രാമന്റെ മാത്രം പേരില്‍ കുറിക്കപ്പെട്ടു. 1929-ല്‍ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസിന്റെ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1933-ല്‍ സി.വി. രാമന്‍ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഡയറക്‌ടറായി ചേര്‍ന്നു. ഭൗതിക ശാസ്‌ത്രവിഭാഗത്തിന്‌ അമിത പ്രാധാന്യം കൊടുക്കുന്ന എന്ന ആക്ഷേപം അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഭൗതികശാസ്‌ത്ര വകുപ്പ്‌ തുടങ്ങുന്നതിനും മറ്റ്‌ പഠന ഗവേഷണ വകുപ്പുകളെ പുനഃസംഘടിപ്പിക്കുന്നതിനും, രാമന്‍ താത്‌പര്യം കാട്ടി. സങ്കീര്‍ണവും കൃത്യതയുമുള്ള ലാബോറട്ടറി ഉപകരണങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ തന്നെ നിര്‍മ്മിക്കാനായി ഒരു കേന്ദ്രീകൃത പണിശാലയും ആരംഭിച്ചു. കേവലം 300 രൂപ വിലവരുന്ന ഉപകരണം ഉപയോഗിച്ചാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹമായ രാമന്‍ ഇഫക്‌ട്‌ സി.വി. രാമന്‍ കണ്ടുപിടിച്ചത്‌. ശാസ്‌ത്രഗവേഷണത്തിന്‌ വിലകൂടിയ ഉപകരണങ്ങള്‍ വേണമെന്ന വാശിയില്ലാത്ത ഈ ശാസ്‌ത്രജ്ഞന്‍ ഉപകരണങ്ങള്‍ പലതും തദ്ദേശിയമായി ചിലവ്‌ കുറഞ്ഞ രീതിയില്‍ കണ്ടെത്താനാകുമെന്ന്‌ ഗവേഷകരെ ഉപദേശിച്ചു. 1949-ല്‍ രാമന്‍ സ്വന്തം ഗവേഷണ ശാലയായ 'രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌' സ്ഥാപിച്ചു. മരിക്കും വരെ ഈ സ്ഥാപനത്തിന്റെ ഡയറക്‌ടറായി തുടര്‍ന്ന്‌ ഗവേഷണ പഠനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കി. ശബ്‌ദവും പ്രകാശവുമായിരുന്നു സി.വി. രാമന്റെ ഇഷ്‌ടവിഷയങ്ങള്‍. ഭാരതത്തിലെ സംഗീതോപകരണങ്ങളുടെ ശബ്‌ദവിന്യാസത്തെ കുറിച്ചു നടത്തിയ പഠനം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജീവിത കാലത്തിനിടയ്‌ക്ക്‌ 475 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ അന്തര്‍ദേശീയ ജേണലുകളിലായി പ്രസിദ്ധപ്പെടുത്തി. രാമന്‍ ഉഫക്‌ടിനെ അടിസ്ഥാനമാക്കി ആദ്യദശകത്തിനുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 1500 ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു എന്ന്‌ പറയുമ്പോള്‍ രാമന്‍ ഇഫക്‌ട്‌ ശാസ്‌ത്രലോകത്ത്‌ സൃഷ്‌ടിച്ചു ഇഫക്‌ട്‌ മനസിലാക്കാം. 82-ം വയസില്‍ (1970 നവംബര്‍ 21-ന്‌) സി.വി. രാമന്‍ അന്തരിച്ചു. ഭൗതിക ശരീരം രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ വളപ്പിലെ ഉദ്യാനത്തില്‍ തന്നെ സംസ്‌കരിച്ചു.

അംഗീകാരങ്ങള്‍: നോബല്‍ സമ്മാനത്തിന്‌ പുറമേ ഒട്ടേറെ അംഗീകാരങ്ങള്‍ സി.വി. രാമനെ തേടിയെത്തി. 1924-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1929-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ സ്ഥാനം ലഭിച്ചു. 1941-ല്‍ അമേര്‌ക്കയില്‍ നിന്നും ഫ്രാങ്ക്‌ലിന്‍ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) വിസിറ്റിംഗ്‌ പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്‌. 1954-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം. 1957-ല്‍ അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ ലെനില്‍ പുരസ്‌കാരം. 1949-ല്‍ ദേശീയ പ്രൊഫസര്‍ പദവി നല്‌കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു.
സി.വി. രാമന്റെ പ്രശസ്‌തമായ വാചകം
“ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്‌ കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക്‌ നിക്ഷേപമോ, ഫാക്‌ടറികളോ അല്ല, മറിച്ച്‌ ഇവിടുത്തെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്‌“

നോബല്‍ കഥകള്‍
തമാശ കലര്‍ന്ന സംഭാഷണവും രാമന്‍ ഇഷ്‌ടപ്പെട്ടിരുന്നു. സ്റ്റോക്‌ഹോമില്‍ വച്ച്‌ സ്വീഡിഷ്‌ രാജാവ്‌ നോബല്‍ പുരസ്‌കാരം നല്‍കിയ ശേഷം, രാമന്‍ ഇഫക്‌ട്‌ നേരില്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാമന്‍ പെട്ടെന്നുതന്നെ അത്‌ കാണിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആള്‍ക്കഹോള്‍ ആയിരുന്നു അപ്പോള്‍ പരീക്ഷണ ദ്രാവകമായി തിരഞ്ഞെടുത്തത്‌. പരീക്ഷണത്തില്‍ രാജാവ്‌ സന്തുഷ്‌ടനായി.തുടര്‍ന്ന്‌ നടന്ന വിരുന്നില്‍ രാജാവ്‌ തമാശരൂപേണ പറഞ്ഞു. “ഇതുവരെ നാം കണ്ടത്‌ ആള്‍ക്കഹോളിലുള്ള രാമന്‍ ഇഫക്‌ടായിരുന്നു. ഇനി നമുക്ക്‌ രാമനിലുള്ള ആള്‍ക്കഹോള്‍ ഇഫക്‌ട്‌ കാണാം” അത്‌ മദ്യവിരോധിയായ രാമനെ ചൊടിപ്പിച്ചു. തമാശരൂപേണ തന്നെ തിരിച്ചടിച്ചു. “നിങ്ങള്‍ എത്രശ്രമിച്ചാലും ആള്‍ക്കഹോളിലുള്ള രാമന്‍ ഇഫക്‌ടല്ലാത്ത രാമനിലുള്ള ആള്‍ക്കഹോള്‍ ഇഫക്‌ട്‌ കാണാനാകില്ല.”

1930 ഡിസംബര്‍ മാസം 10-ാം തീയതിയാണ്‌ സി.വി. രാമന്‌ നോബല്‍ സമ്മാനം സ്റ്റോക്‌ഹോമില്‍ വച്ച്‌ സല്‍കിയത്‌. അക്കാലത്ത്‌ നവംബര്‍ ഒടുവിലാണ്‌ അവാര്‍ഡ്‌ വിവരം പ്രഖ്യാപിക്കുക. ഭാരതത്തില്‍ നിന്ന്‌ സമ്മാനം സ്വീകരിക്കാനായി കപ്പല്‍മാര്‍ഗം സ്വീഡനിലെത്തണമെങ്കില്‍ തന്നെ രണ്ടാഴ്‌ച കുറഞ്ഞത്‌ വേണമെന്ന്‌ മാത്രമല്ല, മൂന്ന്‌ മാസത്തിന്‌ മുന്നെ ടിക്കറ്റ്‌ വിറ്റു തീരുകയും ചെയ്യും. രാമന്റെ ശിഷ്യനായ ഭഗവന്തം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. 1930 ജൂലായ്‌ മാസത്തില്‍ തന്നെ നോബല്‍ സമ്മാന പ്രഖ്യാപനത്തിനും മൂന്ന്‌ മാസം മുന്നേ-തനിക്കും ഭാര്യക്കുമായി രണ്ടു ടിക്കറ്റുകള്‍ രാമന്‍ റിസര്‍വ്‌ ചെയ്‌തിരുന്നു. ഇങ്ങനെ ടിക്കറ്റ്‌ ബുക്കുചെയ്യുക മാത്രമല്ല അങ്ങനെ ചെയ്‌തുവെന്ന്‌ മുന്‍ക്കൂട്ടി മറ്റുള്ളവരെ അറിയിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. 1929-ലെ നോബല്‍ സമ്മാനത്തിനും സി.വി.രാമനെ പരിഗണിച്ചിരുന്നുവെന്നതിനാല്‍ ഇത്രയും മികച്ച ശാസ്‌ത്രകണ്ടുപിടുത്തത്തിന്‌ 1930-ലെ നോബല്‍ പുരസ്‌കാരം ലഭിക്കുമെന്നത്‌ രാമനെപോലെ മറ്റുള്ളവര്‍ക്കും നിശ്ചയമായിരുന്നുവെന്നും പറയാം.

1 comment:

വി. കെ ആദര്‍ശ് said...

ഏഷ്യയിലേക്ക്‌ ആദ്യമായി ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട്‌ വന്നത്‌. തദ്ദേശിയമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേര്‍ക്ക്‌ ഗവേഷണാചാര്യനായും പ്രവര്‍ത്തിച്ച സി.വി.രാമനാണ്‌ ആധുനിക ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക്‌ അടിസ്ഥാനമിട്ടതും.