Tuesday 16 October 2007

എസ്‌.ചന്ദ്രശേഖര്‍ (1910 ഒക്‌ടോബര്‍ 19 - 1995 ആഗസ്‌ത്‌ 21)

ഭാരതത്തില്‍ ജനിച്ച്‌ ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി പില്‍ക്കാലത്ത്‌ അമേരിക്കന്‍ പൗരത്വം നേടിയ വിശ്രുത ശാസ്‌ത്രജ്ഞനാണ്‌ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന എസ്‌.ചന്ദ്രശേഖര്‍. ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം ചന്ദ്രശേഖര്‍ ലിമിറ്റ്‌ പേരിലറിയപ്പെടുന്ന കണ്ടെത്തല്‍ മാത്രം മതി ശാസ്‌ത്രലോകത്തിന്‌ എക്കാലവും സ്‌മരിക്കാന്‍. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

അവിഭക്ത ഭാരതത്തിലെ ലാഹോറില്‍ 1910 ഒക്‌ടോബര്‍ 19 നാണ്‌ എസ്‌.ചന്ദ്രശേഖറുടെ ജനനം.പിതാവ്‌ സുബ്രമണ്യ അയ്യര്‍ ആഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്‌ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സീത.അച്ഛനമ്മമാരുടെ പക്കല്‍ നിന്നും സ്വകാര്യ ട്യൂഷനിലൂടെയും അനൗപചാരികമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിതാവിന്റെ ഇളയ സഹോദര പുത്രനാണ്‌ ഭാരതത്തിലേക്ക്‌ ശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ആദ്യാമായെത്തിച്ച സര്‍. സി.വി രാമന്‍. ഒരു കുടുംബത്തില്‍ തന്നെ രണ്ടു പേര്‍ക്ക്‌ നോബല്‍ പുരസ്‌കാരം അതും ഒരേ ശാസ്‌ത്രശാഖ-ഭൗതികശ്‌സ്‌ത്രം.


ചെന്നെയിലെത്തി ഹിന്ദു ഹൈസ്‌കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളജില്‍ നിന്നും ഭൗതിക ശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. വിദ്യാര്‍ത്ഥിയായിരിക്കെ 1928ല്‍ റോയല്‍ സൊസൈറ്റി ജേണലില്‍ ശാസ്‌ത്ര പ്രബന്ധം പ്രസിദ്ധപ്പെടുത്തി.ഈ പ്രബന്ധത്തിന്റെ മികവുകൂടി പരിഗണിച്ചാണ്‌ പ്രഖ്യാതമായ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ ആര്‍.എച്ച്‌.ഫൗളറുടെ മേല്‍ നോട്ടത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി ചേരുന്നത്‌. 1933 ല്‍ അവിടെ നിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി.


കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയില്‍ നിര്‍ണായകമായ ചന്ദ്രശേഖര്‍ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖര്‍ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ ഭാരത്തിന്റെ 1.44 മടങ്ങ്‌ ഭാരമുള്ള നക്ഷത്രങ്ങള്‍ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖര്‍ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഈ പരിധിക്കപ്പുറമുള്ളവ പൊട്ടിത്തെറിച്ചില്ലാതെയായേക്കാം.ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖര്‍ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിര്‍ണായകമായ ഈ കണ്ടെത്തല്‍ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറില്‍ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനര്‍ഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാല അവിടെ ഗവേഷകനാകാന്‍ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവര്‍ത്തന മണ്‌ഡലമാക്കി.


1952ല്‍ അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വര്‍ഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവില്‍ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു.രാമാനുജന്‍ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാന്‍ ഭാരതസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.


അംഗീകാരങ്ങള്‍

1962ല്‍ റോയല്‍ മെഡല്‍, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡല്‍, 1983 ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആല്‍ഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബല്‍ പുരസ്‌കാരം, അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഗൈഡായും പ്രവര്‍ത്തിച്ചുണ്ട്‌.അസ്‌ട്രോഫിസിക്‌സില്‍ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

1 comment:

വി.കെ. ആദര്‍ശ്‌ said...

ഭാരതത്തില്‍ ജനിച്ച്‌ ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി പില്‍ക്കാലത്ത്‌ അമേരിക്കന്‍ പൗരത്വം നേടിയ വിശ്രുത ശാസ്‌ത്രജ്ഞനാണ്‌ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന എസ്‌.ചന്ദ്രശേഖര്‍