Sunday 21 October 2007

ജഗദീശ്‌ ചന്ദ്രബോസ്‌(1858 നവംബര്‍ 30- 1937 നവംബര്‍ 23)


ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, ശാസ്‌ത്രസാഹിത്യം, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്നെ ലോകപ്രസിദ്ധങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും വിത്തുപാകിയ പ്രതിഭാശാലിയായിരുന്നു. ആചാര്യ ജഗദീശ്‌ ചന്ദ്രബോസ്‌ എന്ന ജെ.സി. ബോസ്‌. തികഞ്ഞ ദേശീയ വാദികൂടിയായിരുന്നു ഇദ്ദേഹം വയര്‍ലെസ്‌ വാര്‍ത്താവിനിമയവും, സസ്യങ്ങള്‍ക്കും ജന്തുക്കളെപോലെ വളര്‍ച്ചയും പ്രതികരണശേഷിയുണ്ടന്ന്‌ കണ്ടെത്തിയതും ഇദ്ദേഹത്തില്‍ നിന്ന്‌ ശാസ്‌ത്രലോകത്തിന്‌ ലഭിച്ച അമൂല്യ സംഭാവനകളില്‍ പെടുന്നു.

ഇപ്പോഴത്തെ ബംഗ്ലാദേശില്‍ സ്ഥിതിചെയ്യുന്ന മുഷിന്‍ഗഞ്ച്‌ ജില്ലയിലെ വിക്രാംപുരിയില്‍ 1858 നവംബര്‍ മാസം 30 നാണ്‌ ജെ.സി ബോസ്‌ ജനിച്ചത്‌. മജിസ്‌ട്രേറ്റും അസിസ്റ്റന്റ്‌ കമ്മീഷണറുമായി ജോലിയെടുത്തിരുന്ന ഭഗവന്‍ ചന്ദ്രബോസ്‌ ആയിരുന്നു പിതാവ്‌ അമ്മ ബനസുന്ദരീ ദേവി. ബാല്യകാലം മുതല്‍ക്കെ ശാസ്‌ത്രവിഷയങ്ങളില്‍ അതീവ താത്‌പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ബോസ്‌. സ്‌കൂള്‍ പഠനത്തിന്‌ ശേഷം കൊല്‍ക്കത്തയിലെ സെന്റ്‌സേവിയേഴ്‌സ്‌ കോളജില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നു. ജന്തുശാസ്‌ത്രമായിരുന്നു ഇഷ്‌ട വിഷയമെങ്കിലും ഭൗതികശാസ്‌ത്രം പഠിക്കേണ്ടിവന്നു.1879-ല്‍ ബിരുദം നേടിയ ശേഷം ലണ്ടനില്‍ വൈദ്യശാസ്‌ത്രം പഠിക്കാനായി ചേര്‍ന്നു. ആരോഗ്യ കാരണങ്ങളാല്‍ വൈദ്യശാസ്‌ത്രപഠനം പൂര്‍ത്തിയാക്കാനായില്ല. പക്ഷെ അവിടെ തന്നെ ശാസ്‌ത്രം പഠിച്ച്‌ ബിരുദം നേടി. ഇതേ സമയം തന്നെ പില്‍ക്കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായി മാറിയ പ്രഫുല്ല ചന്ദ്രറേയും വിദ്യാര്‍ത്ഥിയായി ബ്രിട്ടനില്‍ ഉണ്ടായിരുന്നു. ഇവിടെവച്ചുണ്ടായ സൗഹൃദം രണ്ടുപേര്‍ക്കും പില്‍ക്കാലത്ത്‌ ഏറെ അനുഗ്രഹമായി.

തിരികെ ഭാരത്തിലെത്തി കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി ചേരുമ്പോള്‍ ചില ധാരണകള്‍കൂടി അട്ടിമറിക്കുകയായിരുന്നു. ഇംഗ്ലീഷുകാര്‍ക്ക്‌ മാത്രമേ ശാസ്‌ത്രവും സാങ്കേതിക വിദ്യയും പഠിപ്പിക്കാനാകൂ എന്ന ധാരണ അന്നത്തെ ബ്രിട്ടീഷ്‌ ഇന്ത്യാഭരണകൂടം വച്ചു പുലര്‍ത്തിയിരുന്നു. ഇനി അങ്ങനെ ആരെയെങ്കിലും കിട്ടിയാല്‍ തന്നെ വെള്ളക്കാര്‍ക്കു കൊടുക്കുന്നതിന്റെ പകുതിപോലും പ്രതിഫലം നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിഫലം സ്വീകരിക്കാതെയാണ്‌ ജെ.സി. ബോസ്‌ അധ്യാപകനായി ജോലിനോക്കിവന്നത്‌. അക്കാലത്ത്‌ ബോസിനെ പൊലെ തന്നെ ഒട്ടേറെ ശാസ്‌ത്രജ്ഞന്മാര്‍ ബംഗാളില്‍ ദേശീയ പ്രസ്ഥാനവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നു.

ജെ.സി. ബോസ്‌, പ്രഫുല്ല ചന്ദ്രറേ, ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍, പ്രൊഫ. അശുതോഷ്‌ മൂക്കര്‍ജി എന്നിവരുടെ സജീവമായ ഇടപെടല്‍ മൂലം ബംഗാളില്‍ ശാസ്‌ത്രത്തിന്‌ സജീവമായ ഒരു സ്ഥാനം കൈവന്നു. പാരീസില്‍ വച്ച്‌ ഒരിക്കല്‍ ബോസിന്റെ പ്രസംഗം കേള്‍ക്കാനിടയായ സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ വീരപുത്രനെന്നാണ്‌ വിശേഷിപ്പിച്ചത്‌. പിതാവ്‌ ഭഗവന്‍ ചന്ദ്രബോസ്‌ നല്ലനിലയില്‍ ശമ്പളം പറ്റുകയും ഉയര്‍ന്ന സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌ത ഉദ്ദ്യോഗസ്ഥനായിട്ടുകൂടി മകനെ ബംഗാളി മാധ്യമത്തിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യിപ്പിച്ചത്‌. തുടക്കത്തിലെ ഇംഗ്ലീഷ്‌ മാധ്യമത്തിലെക്ക്‌ വിദ്യാഭ്യാസം തിരിച്ചു വിട്ടാല്‍ പാശ്ചാത്യരുടെ വേഷവും ഭാഷയും മാത്രമേ പഠിക്കുകയുള്ളൂവെന്ന്‌ വിശ്വസിച്ചിരുന്നതിനാല്‍ സ്‌കൂള്‍ സമയത്ത്‌ തന്നെ സാധാരണ അന്തരീക്ഷത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടു വളരാന്‍ ജെ.സി. ബോസിനായി.

ജെ.സി.ബോസിന്റെ സഹപാഠി കളിലൊരാള്‍ പിതാവിന്റെ ഓഫീസിലെ ഏറ്റവും താഴ്‌ന്ന ജോലി ചെയ്‌തു കൊണ്ടുരുന്നയാളുടെ മകനും മറ്റോരാള്‍ മത്സ്യബന്ധന തൊഴിലാളിയുടെ മകനും ആയിരുന്നു. ഈ സുഹൃത്തുക്കളില്‍ നിന്നും നാട്ടുവര്‍ത്തമാനത്തോടൊപ്പം ജന്തുക്കളുടെയും സസ്യങ്ങളുടെയും വിവരങ്ങളും ബോസിന്‌ ലഭിച്ചിരുന്നു.

പിന്നീടുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൊല്‍ക്കത്തയിലെ സെന്റ്‌ സേവിയേഴ്‌സ്‌ സ്‌കൂളിലായിരുന്നു. ബിരുദ പഠനത്തിന്‌ ശേഷം ഐ.സി.എസ്‌. എഴുതി സിവില്‍ സര്‍വ്വീസ്‌ ഓഫീസറാകാന്‍ പല സമ്മര്‍ദ്ദങ്ങളുമുണ്ടായെങ്കിലും തന്നെപോലെ ഒരു ഓഫീസര്‍ ആകുന്നതില്‍ പിതാവിന്‌ താത്‌പര്യമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക്‌ ഉപരിപഠനത്തിനയക്കുമ്പോഴും ഐ.സി.എസ്‌ കാരനാകാന്‍ പഠിക്കുന്നതിലെ അനിഷ്‌ടം പിതാവ്‌ സൂചിപ്പിക്കുകയും ചെയ്‌തു.

ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയത്‌ ബ്രിട്ടീഷ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറലിന്റെ കത്തുമായിട്ടായിരുന്നു. അന്നത്തെ വൈസ്രോയി റിപ്പണ്‍ പ്രഭുവിന്‌ കത്തുകൈമാറി. ഉടന്‍ തന്നെ ബംഗാള്‍ ഗവണ്‍മെന്റില്‍ ജോലി നല്‍കാന്‍ വൈസ്രോയി നിര്‍ദ്ദേശിച്ചു.കോളജില്‍ ഒരു മാതൃകാ അധ്യാപകനെന്ന നിലയിലും ഗവേഷകമെന്ന നിലയിലും പെട്ടെന്ന്‌ പെരെടുത്തു. ആദ്യം അനിഷ്‌ടം പ്രകടിപ്പിച്ച പ്രിന്‍സിപ്പല്‍ ജെ.സി.ബോസിന്റെ ശാസ്‌ത്രാഭിമുഖ്യം കണ്ട്‌ അഭിനന്ദിക്കുകയും പൂര്‍ണ തോതില്‍ പ്രതിഫലം നല്‍കാന്‍ തയാറാകുകയും ചെയ്‌തു. ശിഷ്യഗണങ്ങളില്‍ പില്‍ക്കാലത്ത്‌ പ്രഗത്ഭ ശാസ്‌ത്രജ്ഞരായി തീര്‍ന്ന സത്യേന്ദ്രനാഥ്‌ ബോസ്‌, മേഘനാഥ്‌ സാഹ എന്നിവരുള്‍പ്പെട്ടിരുന്നു.പ്രസിഡന്‍സികോളജിലെ പരീക്ഷണശാല പുനസംവിധാനം ചെയ്‌ത്‌ ഉത്തമമായ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയെടുത്തു.1887-ല്‍ ദുര്‍ഗാ മോഹന്‍ദാസിന്റെ മകള്‍ അബലാ ദാസുമായി വിവാഹം.

1895 -ല്‍ ബോസ്‌ നടത്തിയ പരീക്ഷണം ശാസ്‌ത്രചരിത്രത്തിലെ നാഴികകല്ലായി. ഇലക്‌ട്രിക്‌ വയറിന്റെ ബന്ധനം ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ആശയ കൈമാറ്റം നടത്തുന്ന പരീക്ഷണമായിരുന്നു ഇത്‌. ഇറ്റലിയില്‍ മാര്‍ക്കോണി റേഡിയോ തരംഗപ്രക്ഷേപണം കണ്ടുപിടിക്കുന്നതിനും 2 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണിത്‌. ഒരു മുറിയില്‍ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചു. അടുത്ത മുറിയില്‍ ഒരു പ്രത്യേകതരം പിസ്റ്റലും ശരിയാക്കി നിര്‍ത്തി. യന്ത്രം പ്രവര്‍ത്തന സജ്ജമാക്കിയതോടെ പുറപ്പെട്ട റേഡിയോ തരംഗം പിസ്റ്റലിനെ സ്റ്റാര്‍ട്ടാക്കി വെടി പൊട്ടിച്ചു. ഈ വയര്‍ലെസ്‌ പ്രയോഗം വിജയകരമായി പൊതു പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ പേറ്റന്റ്‌ എടുക്കുന്നതിലെ വിമുഖത ജെ.സി. ബോസിന്‌ താത്‌കാലികമായെങ്കിലും തിരിച്ചടിയായി. മാര്‍ക്കോണി റേഡിയോയുടെ പേറ്റന്റ്‌ നേടി ശാസ്‌ത്രചരിത്രത്തില്‍ സ്ഥാനമുറപ്പിച്ചു. 1896-ല്‍ ലണ്ടന്‍ സര്‍വകലാശാല ജെ.സി. ബോസിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി ആദരിച്ചു. ഇന്ന്‌ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തന്നെ വയര്‍ലെസ്‌ ആണെന്നോര്‍ക്കണം, പില്‍കാലത്ത്‌ വാണിജ്യപരമായ ഏറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായിരുന്നിട്ടുകൂടി ബോസിന്‌ പേറ്റന്റില്‍ താത്‌പര്യമുണ്ടായിരുന്നില്ല. ശാസ്‌ത്രീയ ഗവേഷണങ്ങളില്‍ മാത്രമായിരുന്നു മുഴുവന്‍ സമയം ശ്രദ്ധ.

1900-ല്‍ പാരീസില്‍ വച്ച്‌ നടന്ന അന്തര്‍ദേശീയ ഭൗതിക ശാസ്‌ത്രകോണ്‍ഗ്രസില്‍ ജീവശാസ്‌ത്രരംഗത്തെ നിര്‍ണായകമായ കണ്ടുപിടുത്തം ജെ.സി. ബോസ്‌ അവതരിപ്പിച്ചപ്പോള്‍ ഭൗതികശാസ്‌ത്രത്തിലെ പ്രതിഭയുടെ കരസ്‌പര്‍ശം ജീവശാസ്‌ത്രത്തിലേക്കു കൂടി വഴിതിരിയുകയായിരുന്നു. സസ്യങ്ങള്‍ക്കും അചേതനമായ വസ്‌തുക്കള്‍ക്കും ജീവനുണ്ടന്നും അദ്ദേഹം തെളിയിച്ചു. സസ്യവളര്‍ച്ച സൂക്ഷ്‌മമായി അളക്കാനുള്ള ക്രെസ്‌മോഗ്രാഫ്‌ എന്ന ലഘുയന്ത്രം വികസിപ്പിച്ചെടുത്ത്‌ വിവിധ വേദികളില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്‌തു. ബോസിന്റ യൂറോപ്യന്‍ പര്യടനം വിജയകരമായിരുന്നു. ഇംഗ്ലണ്ടിലെ യാത്രയെ പുകഴ്‌ത്തി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഒരു കവിത എഴുതി ബോസിനെത്തിച്ചു. പര്യടനം പൂര്‍ത്തിയാക്കി ഭാരതത്തിലേക്ക്‌ തിരികെയെത്തുമ്പോള്‍ തുടര്‍ ഗവേഷണത്തിനും പഠനത്തിനും വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഞങ്ങളൊരുക്കമാണെന്നും ടാഗോര്‍ ബോസിനെ ധരിപ്പിച്ചു.

ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുകയും ചില ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. 1914-ല്‍ നടത്തിയ വിദേശയാത്രയില്‍ കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുന്നിലേക്കെത്തിക്കാന്‍ കഴിഞ്ഞു. ആദ്യകാലത്ത്‌ സംശയ ദൃഷ്‌ടിയോടെ ബോസിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ട പലപ്രമുഖരും കൂടുതല്‍ വിശദീകരണത്തില്‍ ആകൃഷ്‌ടരായി. സസ്യങ്ങളിലെ ഉത്തേജിത ചെറുചലനങ്ങള്‍(excitory impulses), സസ്യത്തിന്റെ മരണവേദന എന്നിവ വിശദമാക്കി പ്രഭാഷണം നടത്തി ഒരു കഷണം പച്ചക്കറി ചൂടാക്കിയപ്പോള്‍ അതിനുണ്ടാകുന്ന രാസ, ഭൗതിക മാറ്റങ്ങള്‍ ബോസ്‌ പരീക്ഷണ സഹിതം വിവരിച്ച വേദിയില്‍ കേള്‍വിക്കാരനായി ബര്‍ണാഡ്‌ഷായും ഉണ്ടായിരുന്നു.

1915-ല്‍ പ്രസിഡന്‍സി കോളജില്‍ നിന്നും വിരമിച്ച ശേഷം ഗവേഷണ, പരീക്ഷണശാല സ്വന്തം വീട്ടിലേക്ക്‌ മാറ്റി. എന്നാല്‍ സ്വന്തമായി ഒരു മികച്ച ഗവേഷണ കേന്ദ്രം ഉണ്ടാക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന്‌ 1917 നവംബര്‍ 30ന്‌ 'ബോസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌' കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 1937 നവംബര്‍ 23ന്‌ അന്തരിക്കുന്നതുവരെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കികൊണ്ടിരുന്നു.

അംഗീകാരങ്ങള്‍1916-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ ബഹുമതി, 1920 റോയല്‍ സൊസൈറ്റി അംഗത്വം, 1927 ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍. ഇംഗ്ലണ്ടില്‍ വച്ച്‌. ?ഇക്കാലത്തെ ഏറ്റവും ഉന്നത ശീര്‍ഷനായ ജീവശാസ്‌ത്രകാരന്‌' എന്നെഴുതി ഒപ്പിട്ട്‌ ബര്‍ണാഡ്‌ ഷാ തന്റെ പുസ്‌തകങ്ങള്‍ നല്‌കിയിരുന്നു. വിശ്വഭാരതി സര്‍വകലാശാലയുടെ ഉപാധ്യക്ഷ പദവിയും ടാഗോര്‍ സ്‌നേഹാദരവോടെ ബോസിന്‌ നല്‌കി. മഹാത്മാഗാന്ധി യംഗ്‌ ഇന്ത്യ വഴി ബോസിന്റെ ശാസ്‌ത്രോദ്യമങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്‌. ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

"ജഗദീശ്‌ ചന്ദ്രബോസ്‌ ഭാരതത്തിന്റെ വീരപുത്രനാണ്‌" - സ്വാമി വിവേകാനന്ദന്‍

2 comments:

വി.കെ. ആദര്‍ശ്‌ said...

ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

sajejahmille said...

Casino City - JamBase
Come experience the thrill of 광양 출장샵 live dealer casino entertainment at 제주 출장마사지 the finest table games, poker, blackjack 전라북도 출장마사지 and slots from around 포천 출장마사지 the globe. Rating: 4 · 거제 출장마사지 ‎1 vote