Wednesday 26 December 2007

കെ എസ്‌ കൃഷ്‌ണന്‍ (1898 ഡിസം 4-1961 ജൂണ്‍ 13)


സി.വി രാമന്‌ നോബല്‍ സമ്മാനം ലഭിച്ച 'രാമന്‍ ഇഫക്‌ട്‌' എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാര്‍ച്ച്‌ ലക്കം 'നേച്ചറില്‍' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ എന്ന കെ എസ്‌ കൃഷ്‌ണന്‍. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കെ എസ്‌ കൃഷ്‌ണന്‍ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോര്‍ട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭാശാലിയായിരുന്നു. അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സഹകരിച്ചിരുന്നു. മികച്ച അധ്യാപകന്‍, ഗവേഷണാചാര്യന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ മാതൃകയാക്കാവുന്ന പ്രതിഭാശാലിയായിരുന്നു കെ എസ്‌ കൃഷ്‌ണന്‍.

മിഴ്‌നാട്ടിലെ രാംനാട്‌ ജില്ലയിലെ വാര്‍ട്രാപ്പില്‍ 1898 ഡിസംബര്‍ നാലിന്‌ ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന്‌ ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളില്‍ ചേര്‍ന്നു. മധുരയിലെ അമേരിക്കന്‍ കോളജിലും ചെന്നൈ ക്രിസ്‌ത്യന്‍ കോളജിലുമായി കോളജ്‌ വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന്‌ തിരഞ്ഞെടുത്തത്‌. കൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നത്‌ തന്നെ ഒന്‍പതാം ക്ലാസില്‍ പഠിപ്പിച്ച ഒരു അധ്യാപകന്റെ പ്രേരണയും ക്ലാസുമാണ്‌ ശാസ്‌ത്രത്തില്‍ താത്‌പര്യം ജനിപ്പിച്ചതെന്നാണ്‌. രസതന്ത്ര വിഭാഗത്തില്‍ ഡെമണ്‍സ്‌ട്രേറ്റര്‍ ആയാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളില്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേള്‍ക്കാന്‍ മറ്റ്‌ കോളജുകളില്‍ നിന്നുവരെ സഹൃദയര്‍ എത്തിയിരുന്നു.

1920 ല്‍ കല്‍ക്കത്തയിലെത്തി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സില്‍ ചേര്‍ന്നു. ഇവിടെ വച്ച്‌ സി വി രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴില്‍ ഭൗതികശാസ്‌ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. കല്‍ക്കട്ട സര്‍വകലാശാലയില്‍ വച്ച്‌ ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവ്‌ നേടിയ ശേഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. സി വി രാമനോടൊത്തുള്ള അഞ്ചു വര്‍ഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ്‌ കെ എസ്‌ കൃഷ്‌ണന്‍ തന്നെ എടുത്തു പറയുന്നത്‌.

ശാസ്‌ത്ര ഗവേഷണത്തിലുപരിയായി സാഹിത്യം, മതം, തത്ത്വശാസ്‌ത്രം എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോര്‍ട്‌സില്‍ പ്രത്യേകിച്ച്‌ ഫുട്‌ബോളില്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡനിലെ ഫുട്‌ബാള്‍ മത്സരങ്ങള്‍ പതിവായി കണ്ടിരുന്നു. എന്നാല്‍ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട്‌ ആന്ധ്രാ സര്‍വകലാശാലയിലെ പ്രൊഫസര്‍ പദവിയിലേക്ക്‌ കൃഷ്‌ണനെ നാമനിര്‍ദ്ദേശം ചെയ്‌തപ്പോഴും രാമന്‍ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമന്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌.

1928 ല്‍ ധാക്കാ സര്‍വകലാശാല ഭൗതിക ശാസ്‌ത്ര വകുപ്പില്‍ റീഡര്‍ തസ്‌തികയില്‍ ജോലിക്ക്‌ ചേര്‍ന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കി. അവിടെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ ആയിരുന്നു വകുപ്പ്‌ മേധാവിയെന്നതും കെ എസ്‌ കൃഷ്‌ണന്റെ ശാസ്‌ത്ര മുന്നേറ്റങ്ങള്‍ക്ക്‌ സഹായകമായി. ക്രിസ്റ്റല്‍ മാഗ്നറ്റിസത്തിലും മാഗ്നറ്റോ കെമിസ്‌ട്രിയിലും ആ സമയത്ത്‌ ഗവേഷണങ്ങള്‍ നടത്തി. 1933 ല്‍ കല്‍ക്കത്തയില്‍ തിരിച്ചെത്തി ഐ എ സി എസില്‍ പ്രൊഫസറായി ചേര്‍ന്നു. കാന്തിക സ്വഭാവത്തെക്കുറിച്ചുള്ള പഠനം ഇവിടെയും തുടര്‍ന്നു. 1937 ല്‍ കാവന്‍ഡിഷ്‌ ലബോറട്ടറിയിലും, റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലണ്ടനിലും പ്രഭാഷണത്തിനായി ക്ഷണിച്ചു. 1942 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. 1948 ല്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ഡയറക്‌ടറായി. വളരെ സജീവമായ ശാസ്‌ത്രസാങ്കേതിക ജീവിതത്തിനുടമയായിരുന്നു കെ എസ്‌ കൃഷ്‌ണന്‍. 1961 ജൂണ്‍ 13-ാം തീയതി അന്തരിച്ചു.

അംഗീകാരങ്ങള്‍:

റോയല്‍ സൊസൈറ്റി അംഗത്വം1940,സര്‍ ബഹുമതി(1946),പത്മഭൂഷണ്‍(1954),ദേശീയ പ്രൊഫസര്‍ സ്ഥാനം(1960),ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം(1961),ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ ഉപാധ്യക്ഷന്‍,നാഷണല്‍ അക്കാദമി ോഫ്‌ സയന്‍സ്‌ അധ്യക്ഷന്‍,ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്‌ഥാനം

ശ്രീനിവാസ രാമാനുജന്‍(1887 ഡിസം22-1920 ഏപ്രില്‍ 26)


ഭാരതം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്‌ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജന്‍. സ്വപ്രയത്‌നത്തിന്റെയും ജന്മവാസനയുടെയും മികവില്‍ ഗണിതശാസ്‌ത്രത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം കാട്ടി. കേവലം 33 വര്‍ഷം മാത്രം നീണ്ട ജീവിതത്തിനുള്ളില്‍ തന്നെ ഒരു ഗണിതശാസ്‌ത്രജ്ഞന്‌ എത്താവുന്ന ഉയരങ്ങളില്‍ ശ്രീനിവാസ രാമാനുജന്‍ എത്തി.

ശ്രീനിവാസ അയ്യങ്കാരുടെയും കോമളലതാമ്മാളിന്റെയും പുത്രനായി 1887 ഡിസംബര്‍ 22 ന്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ എന്ന സ്ഥലത്ത്‌ രാമാനുജന്‍ ജനിച്ചു. പഠനകാലത്ത്‌ ഗണിതത്തില്‍ മാത്രം എന്നും ഒന്നാമതെത്തിയിരുന്ന രാമാനുജന്‍ മറ്റു വിഷയങ്ങളില്‍ ഒട്ടും താത്‌പര്യം കാണിച്ചിരുന്നില്ല. പൈ (pi) യുടെ മൂല്യം നാല്‌ ദശാംശ സ്ഥാനം വരെ കൃത്യമായി കണ്ടുപിടിച്ച്‌ സ്‌കൂളില്‍ സഹപാഠികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ്‌ കുംഭകോണം സര്‍ക്കാര്‍ കോളജില്‍ ചേര്‍ന്നതെങ്കിലും ഗണിതത്തോട്‌ മാത്രമുള്ള അതീവ ശ്രദ്ധ മൂലം മറ്റ്‌ വിഷയങ്ങള്‍ തോല്‍ക്കാനിടയായി. ഇതു മൂലം കോളജ്‌ പഠനം തുടരാനായില്ല. ഔദ്യോഗികമായി പഠനം ഉപേക്ഷിച്ചെങ്കിലും നോട്ടുബുക്കുകളില്‍ ഗണിതശാസ്‌ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സ്വയം ഗവേഷണങ്ങള്‍ നടത്തി വന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ഗണിതശാസ്‌ത്ര ലോകത്ത്‌ അപ്പോള്‍ നടന്നു വന്നിരുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും രാമാനുജന്‍ അറിയാതെ പോയി. രാമാനുജന്‍ സ്വയം കെണ്ടത്തിയ പ്രശ്‌ന പരിഹാരങ്ങളില്‍ നേരത്തേ മറ്റുള്ളവര്‍ തെളിയിച്ചിട്ടുള്ളവയും ഉണ്ടായിരുന്നു.

സ്‌ക്കൂള്‍ പഠനകാലത്തുതന്നെ ജി.എസ്‌.കര്‍ എഴുതിയ സിനോപ്‌സിസ്‌ ഓഫ്‌ എലമെന്ററി റിസള്‍ട്ട്‌സ്‌ ഇന്‍ പ്യുവര്‍ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം രാമാനുജന്‌ കൂട്ടായി. വര്‍ഷങ്ങളോളം ഈ ഗ്രന്ഥത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസിപ്പിക്കാനും രാമാനുജന്‍ സമയം കണ്ടെത്തി. 1912 ന്‌ മദ്രാസില്‍ അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസില്‍ ഗുമസ്‌തനായി ജോലിക്കു ചേര്‍ന്നു. പൈ യുടെ വില എട്ടു ദശാംശ സ്ഥാനം വരെ കണ്ടുപിടിക്കാനുള്ള നിര്‍ദ്ധാരണ രീതി രാമാനുജന്‍ എഴുതിയുണ്ടാക്കി. പിന്നീട്‌ ഈ അല്‍ഗോരിതം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ സന്മനസുകളുടെ സഹായത്തോടെ 1913 മേയില്‍ മദ്രാസ്‌ സര്‍വകലാശാല വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇതിനിടെ തന്നെ ഗണിതശാസ്‌ത്ര കണ്ടെത്തലുകള്‍ ഈ രംഗത്തെ ലോകത്തെ പ്രമുഖര്‍ക്ക്‌ തപാല്‍ മാര്‍ഗം എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെയുള്ള കത്തുകളിലൊന്നിലാണ്‌ രാമാനുജന്റെ ജീവിതം തന്നെ മാറ്റിമറിച്ച സൗഹൃദം ഉടലെടുത്തതും.അക്കാലത്തെ ഏറ്റവും പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന ഗോഡ്‌ഫ്രേ ഹരോള്‍സ്‌ ഹാര്‍ഡിയുടെ പക്കലും രാമാനുജന്റെ കുറിപ്പുകള്‍ എത്തി. ആദ്യ വായനയില്‍ തന്നെ ജി.എച്ച്‌.ഹാര്‍ഡി രാമാനുജനിലെ അതുല്യ പ്രതിഭയെ തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജിലേക്ക്‌ രാമാനുജനെ കൊണ്ടുവരാനുള്ള ശ്രമം ഹാര്‍ഡി ആരംഭിച്ചു.

1913 ഏപ്രില്‍ 14 ന്‌ രാമന്‍ ഇംഗ്ലണ്ടിലെത്തി. ഗണിതശാസ്‌ത്രത്തിന്‌ പില്‍ക്കാലത്ത്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയ ഒരു കൂട്ടുകെട്ടു കൂടിയായിരുന്നു ഹാര്‍ഡിയെന്ന ഗവേഷണ ഗുരുവും രാമാനുജനെന്ന അതുല്യ പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയും കൂടി തീര്‍ത്തത്‌. അഞ്ചു വര്‍ഷം അവിടെ തുടര്‍ന്നു. ഇതിനിടെ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ രാമാനുജനെ തേടിയെത്തി. ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥയും പ്രത്യേക ഭക്ഷണക്രമവും രാമാനുജന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു.

രോഗബാധിതനായ രാമാനുജനെ കാണാന്‍ ഗുരുനാഥന്‍ കൂടിയായ ഹാര്‍ഡി എത്തിയ കഥ ഏറെ പ്രശസ്‌തമാണല്ലോ. താന്‍ വന്ന കാറിന്റെ നമ്പര്‍ - 1729 - അശുഭകരമായതാണെന്ന്‌ ഹാര്‍ഡി സംഭാഷണമധ്യേ രാമാനുജനോട്‌ അഭിപ്രായപ്പെട്ടു. അതേമാത്രയില്‍ തന്നെ രാമാനുജന്‍ ആഹ്ലാദചിത്തനായി പറഞ്ഞത്‌ ഇതായിരുന്നു. രണ്ട്‌ വ്യത്യസ്‌ത സംഖ്യാജോടികളുടെ ക്യൂബുകളുടെ തുകയായി എഴുതാന്‍ സാധിക്കുന്ന - അതും രണ്ടു തരത്തില്‍, ഏറ്റവും ചെറിയ സംഖ്യയാണ്‌ ഇത്‌ - 103 + 93 = 12 3 + 13 = 1729. തന്റെ ശിഷ്യന്റെ പ്രതിഭാവിലാസം നന്നായി അറിയാവുന്ന ഹാര്‍ഡിക്ക്‌ ഇത്‌ അത്ഭുതകരമായ സംഭവമായിരുന്നില്ല. നിമിഷാര്‍ധം കൊണ്ട്‌ മനസിലിട്ട്‌ കണക്കു കൂട്ടാനുള്ള രാമാനുജന്റെ ശേഷി ഇത്‌ പ്രകടമാക്കുന്നു. 1729 രാമാനുജന്‍ സംഖ്യ എന്നാണ്‌ അറിയപ്പെടുന്നത്‌.

1919 ഫെബ്രുവരി 27 ന്‌ രാമാനുജന്‍ ഭാരതത്തിലേക്ക്‌ മടങ്ങി. 1920 ഏപ്രില്‍ 26 ന്‌ ഇദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.


അംഗീകാരങ്ങള്‍: 1916 ല്‍ കേംബ്രിഡ്‌ജില്‍ നിന്ന്‌ പ്രത്യേക അനുമതിയോടെ ബിരുദം.1918 ല്‍ കേംബ്രിഡ്‌ജ്‌ ഫിലോസഫിക്കല്‍ സൊസൈറ്റി,ലണ്ടനിലെ റോയല്‍ സൊസൈറ്റി, കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളജ്‌ പെലോ എന്നീ അംഗത്വങ്ങള്‍. (ഇതെല്ലാം ഒരേ വര്‍ഷം 1918ല്‍). ജന്മദിനമായ ഡിസംബര്‍ 22 തമിഴ്‌നാട്‌ സര്‍ക്കാര്‍ സംസ്‌താന ഐ.ടി ദിനായി ആചരിക്കുന്നു.


പ്രശസ്‌തമായ വാചകം

ഗണിതശാസ്‌ത്ര രംഗത്തെ താങ്കളുടെ ശ്രദ്ധേയ സംഭാവന എന്ത്‌ എന്ന ചോദ്യത്തിന്‌ ജി.എച്ച്‌.ഹാര്‍ഡി എന്ന ജീനിയസിന്റെ മറുപടി ഇതായിരുന്നു. "ഗണിതശാസ്‌ത്രത്തിന്‌ എന്റെ സംഭാവന - രാമാനുജന്‍"

റോബര്‍ട്ട്‌ കാനിബല്‍ ഇങ്ങനെ രേഖപ്പെടുത്തി "ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്‌മയെ ധിഷണമായി തെളിഞ്ഞ ഉള്‍ക്കാഴ്‌ച,കഠിന പരിശ്രമം എന്നിവ കൊണ്ട്‌ രാമാനുജന്‍ ഏറെക്കുറെ പരിഹരിച്ചു.ജി.എച്‌ ഹാര്‍ഡി അഭിപ്രായപ്പെട്ടതുപോലെ ദരിദ്രനും മറ്റ്‌ താങ്ങുകളില്ലാതിരുന്ന ഈ ഭാരതീയന്‍ തന്റെ മസ്‌തിഷ്‌കം യൂറോപ്പിന്റെ വിജ്ഞാനത്തിന്‌ നേരെ തിരിച്ച്‌ അക്കാലത്തെയും പീന്നീട്‌ വന്നതുമായ ഗണിത ശാസ്‌ത്രജ്ഞരെ ആകര്‍ഷിച്ച കണ്ടെത്തലുകള്‍ നടത്തുകയും ചെയ്‌തു".

"The Man Who Knew Infinity" (അനന്തത്തെ അറിഞ്ഞ മനുഷ്യന്‍) എന്ന പേരില്‍ രാമാനുജനെ കുറിച്ച്‌ റോബര്‍ട്ട്‌ കാനിഗല്‍ എഴുതിയ പുസ്‌തകം ശ്രദ്ധേയമാണ്‌. രാമാനുജനെക്കുറിച്ചുള്ള തുടര്‍വായനയ്‌ക്ക്‌ ഈ പുസ്‌തകം മുതല്‍ക്കൂട്ടാകും