Wednesday 26 December 2007

ശ്രീനിവാസ രാമാനുജന്‍(1887 ഡിസം22-1920 ഏപ്രില്‍ 26)


ഭാരതം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്‌ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജന്‍. സ്വപ്രയത്‌നത്തിന്റെയും ജന്മവാസനയുടെയും മികവില്‍ ഗണിതശാസ്‌ത്രത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം കാട്ടി. കേവലം 33 വര്‍ഷം മാത്രം നീണ്ട ജീവിതത്തിനുള്ളില്‍ തന്നെ ഒരു ഗണിതശാസ്‌ത്രജ്ഞന്‌ എത്താവുന്ന ഉയരങ്ങളില്‍ ശ്രീനിവാസ രാമാനുജന്‍ എത്തി.

ശ്രീനിവാസ അയ്യങ്കാരുടെയും കോമളലതാമ്മാളിന്റെയും പുത്രനായി 1887 ഡിസംബര്‍ 22 ന്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ എന്ന സ്ഥലത്ത്‌ രാമാനുജന്‍ ജനിച്ചു. പഠനകാലത്ത്‌ ഗണിതത്തില്‍ മാത്രം എന്നും ഒന്നാമതെത്തിയിരുന്ന രാമാനുജന്‍ മറ്റു വിഷയങ്ങളില്‍ ഒട്ടും താത്‌പര്യം കാണിച്ചിരുന്നില്ല. പൈ (pi) യുടെ മൂല്യം നാല്‌ ദശാംശ സ്ഥാനം വരെ കൃത്യമായി കണ്ടുപിടിച്ച്‌ സ്‌കൂളില്‍ സഹപാഠികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ്‌ കുംഭകോണം സര്‍ക്കാര്‍ കോളജില്‍ ചേര്‍ന്നതെങ്കിലും ഗണിതത്തോട്‌ മാത്രമുള്ള അതീവ ശ്രദ്ധ മൂലം മറ്റ്‌ വിഷയങ്ങള്‍ തോല്‍ക്കാനിടയായി. ഇതു മൂലം കോളജ്‌ പഠനം തുടരാനായില്ല. ഔദ്യോഗികമായി പഠനം ഉപേക്ഷിച്ചെങ്കിലും നോട്ടുബുക്കുകളില്‍ ഗണിതശാസ്‌ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സ്വയം ഗവേഷണങ്ങള്‍ നടത്തി വന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ഗണിതശാസ്‌ത്ര ലോകത്ത്‌ അപ്പോള്‍ നടന്നു വന്നിരുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും രാമാനുജന്‍ അറിയാതെ പോയി. രാമാനുജന്‍ സ്വയം കെണ്ടത്തിയ പ്രശ്‌ന പരിഹാരങ്ങളില്‍ നേരത്തേ മറ്റുള്ളവര്‍ തെളിയിച്ചിട്ടുള്ളവയും ഉണ്ടായിരുന്നു.

സ്‌ക്കൂള്‍ പഠനകാലത്തുതന്നെ ജി.എസ്‌.കര്‍ എഴുതിയ സിനോപ്‌സിസ്‌ ഓഫ്‌ എലമെന്ററി റിസള്‍ട്ട്‌സ്‌ ഇന്‍ പ്യുവര്‍ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം രാമാനുജന്‌ കൂട്ടായി. വര്‍ഷങ്ങളോളം ഈ ഗ്രന്ഥത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസിപ്പിക്കാനും രാമാനുജന്‍ സമയം കണ്ടെത്തി. 1912 ന്‌ മദ്രാസില്‍ അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസില്‍ ഗുമസ്‌തനായി ജോലിക്കു ചേര്‍ന്നു. പൈ യുടെ വില എട്ടു ദശാംശ സ്ഥാനം വരെ കണ്ടുപിടിക്കാനുള്ള നിര്‍ദ്ധാരണ രീതി രാമാനുജന്‍ എഴുതിയുണ്ടാക്കി. പിന്നീട്‌ ഈ അല്‍ഗോരിതം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ സന്മനസുകളുടെ സഹായത്തോടെ 1913 മേയില്‍ മദ്രാസ്‌ സര്‍വകലാശാല വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇതിനിടെ തന്നെ ഗണിതശാസ്‌ത്ര കണ്ടെത്തലുകള്‍ ഈ രംഗത്തെ ലോകത്തെ പ്രമുഖര്‍ക്ക്‌ തപാല്‍ മാര്‍ഗം എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെയുള്ള കത്തുകളിലൊന്നിലാണ്‌ രാമാനുജന്റെ ജീവിതം തന്നെ മാറ്റിമറിച്ച സൗഹൃദം ഉടലെടുത്തതും.അക്കാലത്തെ ഏറ്റവും പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന ഗോഡ്‌ഫ്രേ ഹരോള്‍സ്‌ ഹാര്‍ഡിയുടെ പക്കലും രാമാനുജന്റെ കുറിപ്പുകള്‍ എത്തി. ആദ്യ വായനയില്‍ തന്നെ ജി.എച്ച്‌.ഹാര്‍ഡി രാമാനുജനിലെ അതുല്യ പ്രതിഭയെ തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജിലേക്ക്‌ രാമാനുജനെ കൊണ്ടുവരാനുള്ള ശ്രമം ഹാര്‍ഡി ആരംഭിച്ചു.

1913 ഏപ്രില്‍ 14 ന്‌ രാമന്‍ ഇംഗ്ലണ്ടിലെത്തി. ഗണിതശാസ്‌ത്രത്തിന്‌ പില്‍ക്കാലത്ത്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയ ഒരു കൂട്ടുകെട്ടു കൂടിയായിരുന്നു ഹാര്‍ഡിയെന്ന ഗവേഷണ ഗുരുവും രാമാനുജനെന്ന അതുല്യ പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയും കൂടി തീര്‍ത്തത്‌. അഞ്ചു വര്‍ഷം അവിടെ തുടര്‍ന്നു. ഇതിനിടെ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ രാമാനുജനെ തേടിയെത്തി. ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥയും പ്രത്യേക ഭക്ഷണക്രമവും രാമാനുജന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു.

രോഗബാധിതനായ രാമാനുജനെ കാണാന്‍ ഗുരുനാഥന്‍ കൂടിയായ ഹാര്‍ഡി എത്തിയ കഥ ഏറെ പ്രശസ്‌തമാണല്ലോ. താന്‍ വന്ന കാറിന്റെ നമ്പര്‍ - 1729 - അശുഭകരമായതാണെന്ന്‌ ഹാര്‍ഡി സംഭാഷണമധ്യേ രാമാനുജനോട്‌ അഭിപ്രായപ്പെട്ടു. അതേമാത്രയില്‍ തന്നെ രാമാനുജന്‍ ആഹ്ലാദചിത്തനായി പറഞ്ഞത്‌ ഇതായിരുന്നു. രണ്ട്‌ വ്യത്യസ്‌ത സംഖ്യാജോടികളുടെ ക്യൂബുകളുടെ തുകയായി എഴുതാന്‍ സാധിക്കുന്ന - അതും രണ്ടു തരത്തില്‍, ഏറ്റവും ചെറിയ സംഖ്യയാണ്‌ ഇത്‌ - 103 + 93 = 12 3 + 13 = 1729. തന്റെ ശിഷ്യന്റെ പ്രതിഭാവിലാസം നന്നായി അറിയാവുന്ന ഹാര്‍ഡിക്ക്‌ ഇത്‌ അത്ഭുതകരമായ സംഭവമായിരുന്നില്ല. നിമിഷാര്‍ധം കൊണ്ട്‌ മനസിലിട്ട്‌ കണക്കു കൂട്ടാനുള്ള രാമാനുജന്റെ ശേഷി ഇത്‌ പ്രകടമാക്കുന്നു. 1729 രാമാനുജന്‍ സംഖ്യ എന്നാണ്‌ അറിയപ്പെടുന്നത്‌.

1919 ഫെബ്രുവരി 27 ന്‌ രാമാനുജന്‍ ഭാരതത്തിലേക്ക്‌ മടങ്ങി. 1920 ഏപ്രില്‍ 26 ന്‌ ഇദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.


അംഗീകാരങ്ങള്‍: 1916 ല്‍ കേംബ്രിഡ്‌ജില്‍ നിന്ന്‌ പ്രത്യേക അനുമതിയോടെ ബിരുദം.1918 ല്‍ കേംബ്രിഡ്‌ജ്‌ ഫിലോസഫിക്കല്‍ സൊസൈറ്റി,ലണ്ടനിലെ റോയല്‍ സൊസൈറ്റി, കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളജ്‌ പെലോ എന്നീ അംഗത്വങ്ങള്‍. (ഇതെല്ലാം ഒരേ വര്‍ഷം 1918ല്‍). ജന്മദിനമായ ഡിസംബര്‍ 22 തമിഴ്‌നാട്‌ സര്‍ക്കാര്‍ സംസ്‌താന ഐ.ടി ദിനായി ആചരിക്കുന്നു.


പ്രശസ്‌തമായ വാചകം

ഗണിതശാസ്‌ത്ര രംഗത്തെ താങ്കളുടെ ശ്രദ്ധേയ സംഭാവന എന്ത്‌ എന്ന ചോദ്യത്തിന്‌ ജി.എച്ച്‌.ഹാര്‍ഡി എന്ന ജീനിയസിന്റെ മറുപടി ഇതായിരുന്നു. "ഗണിതശാസ്‌ത്രത്തിന്‌ എന്റെ സംഭാവന - രാമാനുജന്‍"

റോബര്‍ട്ട്‌ കാനിബല്‍ ഇങ്ങനെ രേഖപ്പെടുത്തി "ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്‌മയെ ധിഷണമായി തെളിഞ്ഞ ഉള്‍ക്കാഴ്‌ച,കഠിന പരിശ്രമം എന്നിവ കൊണ്ട്‌ രാമാനുജന്‍ ഏറെക്കുറെ പരിഹരിച്ചു.ജി.എച്‌ ഹാര്‍ഡി അഭിപ്രായപ്പെട്ടതുപോലെ ദരിദ്രനും മറ്റ്‌ താങ്ങുകളില്ലാതിരുന്ന ഈ ഭാരതീയന്‍ തന്റെ മസ്‌തിഷ്‌കം യൂറോപ്പിന്റെ വിജ്ഞാനത്തിന്‌ നേരെ തിരിച്ച്‌ അക്കാലത്തെയും പീന്നീട്‌ വന്നതുമായ ഗണിത ശാസ്‌ത്രജ്ഞരെ ആകര്‍ഷിച്ച കണ്ടെത്തലുകള്‍ നടത്തുകയും ചെയ്‌തു".

"The Man Who Knew Infinity" (അനന്തത്തെ അറിഞ്ഞ മനുഷ്യന്‍) എന്ന പേരില്‍ രാമാനുജനെ കുറിച്ച്‌ റോബര്‍ട്ട്‌ കാനിഗല്‍ എഴുതിയ പുസ്‌തകം ശ്രദ്ധേയമാണ്‌. രാമാനുജനെക്കുറിച്ചുള്ള തുടര്‍വായനയ്‌ക്ക്‌ ഈ പുസ്‌തകം മുതല്‍ക്കൂട്ടാകും

6 comments:

വി. കെ ആദര്‍ശ് said...

കേവലം 33 വര്‍ഷം മാത്രം നീണ്ട ജീവിതത്തിനുള്ളില്‍ തന്നെ ഒരു ഗണിതശാസ്‌ത്രജ്ഞന്‌ എത്താവുന്ന ഉയരങ്ങളില്‍ ശ്രീനിവാസ രാമാനുജന്‍ എത്തി.

കണ്ണൂരാന്‍ - KANNURAN said...

ഇടവേളക്കു ശേഷം വീണ്ടും തുടങ്ങിയല്ലെ, നന്നായി. ഇടക്കിടെ വന്നു നോക്കാറുണ്ടായിരുന്നു.

Vanaja said...

ഇതിപ്പോഴാണ് കാണുന്നത്. കുറേയുണ്ടല്ലോ വായിക്കാന്‍. നന്ദി. തുടരുക

Unknown said...

VERY VERY GOOD WORK AND USEFUL. I RESPECT AND LOVE YOUR INTENTION AND LIFE DEDICATION.

Unknown said...

VERY VERY GOOD WORK AND USEFUL. I RESPECT AND LOVE YOUR INTENTION AND LIFE DEDICATION.

Unknown said...

രാമാനുജൻ ഗണിത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?